Latest News
Latest News
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ മദർഷിപ്പ് പുറംകടലിലെത്തി. ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ച ‘സാൻ ഫെർണാണ്ടോ’ കപ്പൽ നിലവിൽ 25 നോട്ടിക്കൽ മൈൽ (46 കിലോമീറ്റർ) അകലെയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വിഴിഞ്ഞം തുറമുഖത്ത് ബർത്തിങ് നടത്തും.
ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായാണ് കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത്. കപ്പലിന് കടലിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. ഓഷ്യന്‍ പ്രസ്റ്റീജ് എന്ന വലിയ ടഗിന്റെ നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കുക. ബർത്തിങ്ങിന് പിന്നാലെ കപ്പലിൽ നിന്ന് എസ്.ടി.എസ്, യാര്‍ഡ് ക്രെയിനുകൾ ഉപയോഗിച്ച് ചരക്കിറക്കൽ ആരംഭിക്കും.
വലിയ കപ്പലിൽ നിന്ന് ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍ (ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി രണ്ട് കപ്പലുകളും ഇന്ന് വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും നൽകുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും.
രണ്ടു മാസത്തിലേറെ നീളുന്ന ട്രയൽ റണ്ണും ശേഷിക്കുന്ന മറ്റു നിർമാണങ്ങളും പൂർത്തിയാക്കി മൂന്നു മാസത്തിനകം രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം കമീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബറിന് മുമ്പ് തുറമുഖത്തിന്റെ ആദ്യഘട്ടം ഔദ്യോഗികമായി കമീഷൻ ചെയ്യാനാവുമെന്ന ഉറപ്പ് അദാനി പോർട്സ് സർക്കാറിന് നൽകിയിട്ടുണ്ട്.
ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്നറുകളാവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം. ഇവ ഇറക്കുന്നതിനു ഒരു ദിവസം മതിയാകും എന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുക. വലിയ കപ്പലില്‍നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍ (ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി 2 കപ്പലുകളും വൈകാതെ വിഴിഞ്ഞത്തെത്തും.
എന്നാൽ തീരശോഷണവും തുറമുഖം മൂലമുള്ള തൊഴിൽ നഷ്ടവുമടക്കം തീരവാസികൾ ഉയർത്തിയ ആശങ്കകൾക്കും ആവലാതികൾക്കും ഇനിയും പൂർണ പരിഹാരമായിട്ടില്ല. എന്നാൽ, തീരത്ത് ആശങ്കയുടെ കാർമേഘങ്ങൾ പടർത്തിയ സമരാന്തരീക്ഷത്തിൽ മാറ്റം വന്നു. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങളടക്കം തുറമുഖ നിർമാണ കമ്പനി നൽകുന്ന വാഗ്ദാനങ്ങൾ എത്രമാത്രം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.
Your experience on this site will be improved by allowing cookies.