Latest News
Latest News
തിരുവനന്തപുരം: ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. രാവിലെ ഏഴു മണിയോടെ 25 നോട്ടിക്കൽ മൈൽ (46 കിലോമീറ്റർ) അകലെ പുറംകടലിലെത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് തുറമുഖത്തേക്ക് സ്വീകരിച്ചത്. വലിയ ടഗ് ഓഷ്യന്‍ പ്രസ്റ്റീജിന്റെ നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയത്. ഒമ്പതരയോടെ വിഴിഞ്ഞം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു.
നങ്കൂരമിട്ട കപ്പലിൽ നിന്ന് എസ്.ടി.എസ്, യാര്‍ഡ് ക്രെയിനുകൾ ഉപയോഗിച്ച് ചരക്കിറക്കൽ ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കൽ പൂർത്തിയാകും. വലിയ കപ്പലിൽ നിന്ന് ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍ (ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി രണ്ട് കപ്പലുകൾ ഇന്ന് വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും നൽകുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും.
രണ്ടു മാസത്തിലേറെ നീളുന്ന ട്രയൽ റണ്ണും ശേഷിക്കുന്ന മറ്റു നിർമാണങ്ങളും പൂർത്തിയാക്കി മൂന്ന് മാസത്തിനകം രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം കമീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബറിന് മുമ്പ് തുറമുഖത്തിന്റെ ആദ്യഘട്ടം ഔദ്യോഗികമായി കമീഷൻ ചെയ്യാനാവുമെന്ന ഉറപ്പ് അദാനി പോർട്സ് സർക്കാറിന് നൽകിയിട്ടുണ്ട്.
അതേസമയം, തീരശോഷണവും തുറമുഖം മൂലമുള്ള തൊഴിൽ നഷ്ടവുമടക്കം തീരവാസികൾ ഉയർത്തിയ ആശങ്കകൾക്കും ആവലാതികൾക്കും ഇനിയും പൂർണ പരിഹാരമായിട്ടില്ല. എന്നാൽ, തീരത്ത് ആശങ്കയുടെ കാർമേഘങ്ങൾ പടർത്തിയ സമരാന്തരീക്ഷത്തിൽ മാറ്റം വന്നു. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങളടക്കം തുറമുഖ നിർമാണ കമ്പനി നൽകുന്ന വാഗ്ദാനങ്ങൾ എത്രമാത്രം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.
Your experience on this site will be improved by allowing cookies.