Latest News
Latest News
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം.
ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽ പറയുന്നു. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ ആ കേസിലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജയിൽ മോചനം. ജൂലൈ 17ാം തീയതിയായിരിക്കും കെജ്രിവാളിനെതിരായ കേസ് ഹൈകോടതി പരിഗണിക്കുക.
നേരത്തെ മെയ് 10ാം തീയതിയും അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുത്, ഫയലുകളിൽ ഒപ്പിടരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയായിരുന്നു അന്ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസിൽ സി.ബി.ഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.
Your experience on this site will be improved by allowing cookies.